കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് പ്രതിക്ക് ആദ്യം ലഭ്യമാക്കിയത് മനപ്പൂർവമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അഴിമതി കേസിൽ വിചാരണ നേരിടുന്ന വ്യക്തിയെ സുപ്രധാന പദവിയിൽ തുടരാൻ അനുവദിച്ചതിനെ ചോദ്യം ചെയ്ത ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഈ പരാമർശം നടത്തിയത്.
പ്രോസിക്യൂഷൻ അനുമതി ഉത്തരവ് ചോർന്നതാണെന്ന കാര്യത്തിൽ ആർക്കാണ് സംശയമെന്നും കോടതി ചോദിച്ചു. അഴിമതി കേസുകളിൽ പ്രതികളായവരെ ഒഴിവാക്കി നിയമനങ്ങൾ നടത്താൻ സർക്കാരിന് കഴിയണമെന്നും, അല്ലാത്തപക്ഷം അത് സർക്കാരിന് തന്നെ കളങ്കമാകുമെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു.
കോടതിയുടെ വിമർശനത്തെ തുടർന്ന് കെ. എ. രതീഷ് വഹിച്ചിരുന്ന പദവികളിൽ നിന്ന് രാജിവെച്ചതായി ഹർജിക്കാരൻ കോടതിയെ അറിയിച്ചു. അതേസമയം, പ്രോസിക്യൂഷൻ അനുമതി ഉത്തരവ് ചോർന്ന സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
