തൃശൂർ: ഇരിങ്ങാലക്കുട സ്പെഷ്യൽ സബ് ജയിലിൽ സഹതടവുകാരനെ ആക്രമിച്ച കേസിൽ കരുവന്നൂർ പ്ലാക്കൽ വീട്ടിൽ ഐവിൻ ആന്റണി (21) അറസ്റ്റിലായി. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ 2025ലെ വധശ്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന അഴീക്കോട് ഐവേലിക്കകത്ത് വീട്ടിൽ മുഹമ്മദ് (28) ആണ് ആക്രമിക്കപ്പെട്ടത്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. അകാരണമായി അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് ഐവിൻ മുഹമ്മദിനെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിൽ മുഹമ്മദിന്റെ ഇടത് ഷോൾഡറിന് ഗുരുതര പരിക്കേറ്റു.
ഐവിൻ ആന്റണിക്കെതിരെ അഞ്ച് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു. ഇരിങ്ങാലക്കുട, കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ പരിധികളിലായി വീടുകയറി ആക്രമണം, സ്ത്രീക്ക് മാനഹാനി വരുത്തൽ, അടിപിടി, മയക്കുമരുന്ന് ഉപയോഗം, പൊതുസ്ഥലത്തെ ലഹരി ഉപയോഗം തുടങ്ങിയ കേസുകളിലാണ് ഇയാൾ പ്രതിയായിട്ടുള്ളതെന്നും പൊലീസ് വ്യക്തമാക്കി.
