തെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും ഭീതി പടർത്തി യു.എസ്-ഇറാൻ പോരാട്ടം രൂക്ഷമാകുന്നു. ഇറാനിൽ അമേരിക്ക നടത്തിയ ശക്തമായ ആക്രമണത്തിന് പിന്നാലെ, ജോർദ്ദാനിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി തിരിച്ചടിച്ച് ഇറാൻ. ഇതോടെ മേഖലയിൽ വീണ്ടും പൂർണ്ണമായ യുദ്ധ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്.
ഞായറാഴ്ച ലാർക്ക് ദ്വീപിലെ ഇറാന്റെ റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണമാണ് പുതിയ സംഘർഷങ്ങൾക്ക് തിരികൊളുത്തിയത്. ഹോർമൂസ് കടലിടുക്കിൽ മൈനുകൾ ഘടിപ്പിച്ച റോക്കറ്റുകൾ വിക്ഷേപിക്കാൻ ഒരുക്കിയ ലോഞ്ചറുകളാണ് തകർത്തതെന്നായിരുന്നു അമേരിക്കയുടെ വിശദീകരണം. ആക്രമണത്തിൽ ഇറാന്റെ ഒരു സൈനികൻ കൊല്ലപ്പെട്ടതായി തെഹ്റാൻ സ്ഥിരീകരിച്ചു.
ഇതിന് മറുപടിയായി ‘പണിഷ്‌മെന്റ് ഓഫ് ദി അഗ്രസർ’ എന്ന പേരിൽ ഇറാനിയൻ റവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) ജോർദ്ദാനിലെ കിങ് ഹുസൈൻ, അൽ അസ്റാഖ് എന്നീ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ സംയുക്ത ആക്രമണം നടത്തുകയായിരുന്നു. ശത്രുവിന്റെ യുദ്ധവിമാന താവളങ്ങളും സാങ്കേതിക-അറ്റകുറ്റപ്പണി കേന്ദ്രങ്ങളും തകർത്തതായി ഐ.ആർ.ജി.സി അവകാശപ്പെട്ടു. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച എട്ട് മിസൈലുകൾ തകർത്തതായും ജോർദ്ദാൻ വ്യക്തമാക്കി.
യു.എസ്-ഇസ്രായേൽ യുദ്ധം ഏഴാം മാസത്തിലേക്ക് കടക്കുമ്പോഴാണ് സാഹചര്യം വീണ്ടും സങ്കീർണ്ണമാകുന്നത്. ഹോർമൂസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണത്തെച്ചൊല്ലിയുള്ള തർക്കങ്ങളും കടുക്കുകയാണ്. ഇസ്ലാമിക് റിപ്പബ്ലിക്കിനെ ദുർബലപ്പെടുത്താനുള്ള ശത്രുവിന്റെ നിരാശാജനകമായ ശ്രമങ്ങൾക്ക് കടുത്ത തിരിച്ചടി നൽകുമെന്നും ഹോർമൂസിലെ തങ്ങളുടെ നിയന്ത്രണം തകർക്കാൻ നോക്കിയാൽ പ്രത്യാഘാതം അതിരൂക്ഷമായിരിക്കുമെന്നും ഐ.ആർ.ജി.സി വീണ്ടും മുന്നറിയിപ്പ് നൽകി.
