കോഴിക്കോട്: വിവാദങ്ങൾക്കിടെ പൊലീസ് കേസെടുക്കുന്നതിന് മുമ്പുതന്നെ പ്രാഥമിക അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുൻമന്ത്രി പി. എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തായ മുഹമ്മദ് ഫെബീഷിനെയാണ് ഇഡി സംഘം കോഴിക്കോടെത്തി ചോദ്യം ചെയ്തത്. ഇന്നലെ കോഴിക്കോട് വച്ചായിരുന്നു ചോദ്യം ചെയ്യൽ. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തതെന്നാണ് വിവരം.
ചോദ്യം ചെയ്യലിന് പിന്നാലെ ഫെബീഷിന്റെ ബാങ്ക് ലോക്കർ ഇഡി സീൽ ചെയ്തു. ലോക്കറിൽ 50 പവനിലേറെ സ്വർണവും പണവും ഉണ്ടായിരുന്നതായാണ് വിവരം. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിന്റെ ഉറവിടം ഇഡി ആരാഞ്ഞപ്പോൾ സഹോദരിയുടെ സ്വർണമാണെന്നാണ് ഫെബീഷ് മറുപടി നൽകിയതെന്നാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ഉടൻ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. പൊലീസ് കേസെടുത്തതിന് മുമ്പുതന്നെ ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചതിന്റെ സൂചനയായാണ് നടപടിയെ വിലയിരുത്തുന്നത്.
പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഇഡി. പ്രാഥമിക അന്വേഷണം ആരംഭിക്കുന്നതിന് പൊലീസ് എഫ്ഐആർ ആവശ്യമില്ലെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ മുന്നോട്ടുപോകുന്നത്.
