വയനാട്: അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങിയതിനെ തുടർന്ന് ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ചു. വെള്ളമാരി ഉന്നതി സ്വദേശി സജീവ് കുമാർ (25) ആണ് മരിച്ചത്.
വെന്റിലേറ്ററിലായിരുന്ന സജീവ് കുമാർ പനിയും ശ്വാസംമുട്ടലും മൂലം ഗുരുതരാവസ്ഥയിലായിരുന്നു. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്.
അട്ടപ്പാടി ചുരത്തിലെ മന്ദംപ്പൊട്ടിക്ക് സമീപം മരം വീണ് റോഡ് തടസപ്പെട്ടതോടെ ആംബുലൻസ് ഏകദേശം ഒരു മണിക്കൂറോളം വഴിയിൽ കുടുങ്ങി. ഇതിനെ തുടർന്ന് ചികിത്സ ലഭിക്കുന്നതിൽ കാലതാമസം നേരിടുകയും സജീവ് കുമാർ മരണപ്പെടുകയും ചെയ്തു.

