ഇടുക്കി: ഇടുക്കി എൻജിനീയറിങ് കോളേജിൽ വീണ്ടും കെഎസ്‌യു കൊടിമരം സ്ഥാപിച്ചു. 2022 ജനുവരി 10-ന് എൻജിനീയറിങ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായിരുന്ന ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ കെഎസ്‌യു യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. അതിന് ശേഷമാണ് വീണ്ടും കോളേജ് ക്യാമ്പസിൽ കെഎസ്‌യു കൊടിമരം സ്ഥാപിച്ചിരിക്കുന്നത്.
പുറത്തുനിന്നെത്തിയ കെഎസ്‌യു പ്രവർത്തകരാണ് കോളേജ് കോമ്പൗണ്ടിൽ കൊടിമരം സ്ഥാപിച്ചതെന്നാണ് വിവരം. സംഭവത്തിനെതിരെ എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തി.
വിദ്യാർഥികൾക്ക് നേരെ വധഭീഷണി മുഴക്കിയാണ് പുറത്തുനിന്നെത്തിയ കെഎസ്‌യു പ്രവർത്തകർ കൊടിമരം സ്ഥാപിച്ചതെന്നാണ് എസ്എഫ്ഐയുടെ ആരോപണം. സംഭവത്തിന് പിന്നാലെ കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ നേരിയ വാക്കേറ്റവും ഉണ്ടായി.
ഇതിനിടെ, കെഎസ്‌യു കൊടിമരത്തിന് സമീപം “കൊലയാളികളുടെ കൊടിമരം” എന്നെഴുതിയ ബാനറും എസ്എഫ്ഐ സ്ഥാപിച്ചു.
കോളേജ് പരിസരത്ത് സംഘർഷസാധ്യത നിലനിൽക്കുന്നതിനാൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഇടുക്കി ജില്ലാ കളക്ടർ വിദ്യാർഥി സംഘടനാ നേതാക്കളുമായി ചർച്ച നടത്തുകയാണ്.

