ഇടുക്കി: ഇടുക്കി നെടുങ്കണ്ടം എഴുകുംവയലിൽ മകൻ അച്ഛനെയും അമ്മയെയും കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാറത്തറയിൽ ആന്റണി (59), ഭാര്യ വത്സമ്മ (55) എന്നിവരെയാണ് മകൻ അജീഷ് (26) കൊലപ്പെടുത്തിയത്. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഇന്നലെ രാത്രി 9.30ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മാതാപിതാക്കളുമായി ഉണ്ടായ വാക്കുതർക്കമാണ് അജീഷിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തുകയും പിന്നീട് ബന്ധുവിന് അയച്ചുനൽകുകയും ചെയ്തു. ബന്ധു ദൃശ്യങ്ങൾ ഇടവക വികാരിക്ക് കൈമാറിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
വിവരമറിഞ്ഞ് നാട്ടുകാർ സ്ഥലത്തെത്തിയപ്പോൾ കൈയിൽ കത്തിയുമായി പ്രതി അക്രമാസക്തനായി നിൽക്കുകയായിരുന്നു. തുടർന്ന് നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി അജീഷിനെ കസ്റ്റഡിയിലെടുത്തു.
നിരവധി വെട്ടുകളും കുത്തുകളും ഏറ്റ നിലയിലാണ് ആന്റണിയുടെയും വത്സമ്മയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ആന്തരിക അവയവങ്ങൾ ഉൾപ്പെടെ പുറത്തുവന്ന നിലയിലായിരുന്നു മൃതദേഹങ്ങളെന്നാണ് വിവരം. സംഭവത്തിനിടെ പ്രതിയുടെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.
