കുവൈത്ത് സിറ്റി: ജൂൺ 3ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി ആശുപത്രിയിലെത്തി സന്ദർശിച്ചു.
ജാബർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി നേരിട്ട് വിലയിരുത്തിയ സ്ഥാനപതി, ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും ആവശ്യമായ സഹായങ്ങളും ഉറപ്പുനൽകി. ചികിത്സയിലുള്ളവരുമായി സംസാരിച്ച അവർ രോഗമുക്തി സംബന്ധിച്ച വിവരങ്ങളും ചോദിച്ചറിഞ്ഞു.
ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട 13 ഇന്ത്യൻ പൗരന്മാരിൽ ഒൻപത് പേർ ഇതിനകം സുഖം പ്രാപിച്ച് ആശുപത്രി വിട്ടതായി അധികൃതർ അറിയിച്ചു. നിലവിൽ നാല് പേർ മാത്രമാണ് വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ തുടരുന്നത്.
പരിക്കേറ്റവരുടെ ആരോഗ്യനിലയും ചികിത്സാ പുരോഗതിയും ഇന്ത്യൻ എംബസി നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ആശുപത്രി അധികൃതരുമായും ബാധിതരുടെ കുടുംബാംഗങ്ങളുമായും എംബസി തുടർച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും വ്യക്തമാക്കി.
അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ എല്ലാ സഹായങ്ങളും ഏകോപിപ്പിക്കുന്നതിനായി എംബസി ഉദ്യോഗസ്ഥർ സജ്ജരാണെന്നും, ബാധിത കുടുംബങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് മുൻഗണന നൽകുമെന്നും സ്ഥാനപതി പരമിത ത്രിപാഠി അറിയിച്ചു.

