പാലക്കാട്: കൊപ്പത്ത് ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവത്തിൽ മലപ്പുറം സ്വദേശികളായ രണ്ട് പേർ പൊലീസ് പിടിയിലായി. മലപ്പുറം കൽപകഞ്ചേരി പുതുക്കിടി വീട്ടിൽ ഷാഹുൽ ഹമീദ്, കൽപകഞ്ചേരി തയ്യിൽ ഊരാത്ത് വീട്ടിൽ അബ്ദുൽ റഹീം എന്നിവരാണ് അറസ്റ്റിലായത്. ഇവരെ മലപ്പുറത്ത് വച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ബുധനാഴ്ച അർദ്ധരാത്രിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വളാഞ്ചേരിയിലേക്ക് സിമന്റുമായി പോകുകയായിരുന്ന ലോറിയെ കാറിൽ എത്തിയ സംഘം തടഞ്ഞുനിർത്തി പണവും മൊബൈൽ ഫോണും തട്ടിയെടുക്കുകയായിരുന്നു.
സംഭവത്തിൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. പ്രതികൾ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

