തൃശൂർ: സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനുമായി കെഎസ്ആർടിസി ആരംഭിച്ച ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിനത്തിൽ തന്നെ വിവാദം. പദ്ധതി നിലവിൽ വന്നതിന് പിന്നാലെ ഓർഡിനറി ബസിൽ കയറിയ വിദ്യാർഥിനികളിൽ നിന്ന് യാത്രാക്കൂലി ഈടാക്കിയെന്ന പരാതിയാണ് ഉയർന്നത്.
തൃശൂരിൽ നിന്ന് ചാലക്കുടിയിലേക്ക് സർവീസ് നടത്തിയ ഓർഡിനറി ബസിലാണ് സംഭവം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രാവിലെ ഒമ്പത് മണിയോടെ പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ, രാവിലെ 9.35ഓടെ ബസിൽ കയറിയ കൊരട്ടി സ്വദേശികളായ വിദ്യാർഥിനികളിൽ നിന്നാണ് കണ്ടക്ടർ യാത്രാക്കൂലി വാങ്ങിയതെന്നാണ് പരാതി.
സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ച് ചോദിച്ചപ്പോൾ, ടിക്കറ്റിംഗ് സംവിധാനത്തിൽ ആവശ്യമായ അപ്ഡേറ്റ് പൂർത്തിയായിട്ടില്ലെന്ന സാങ്കേതിക കാരണമാണ് ജീവനക്കാർ വിശദീകരിച്ചതെന്ന് വിദ്യാർഥിനികൾ പറഞ്ഞു. സൗജന്യ യാത്ര ആരംഭിക്കുന്നത് കാത്ത് രാവിലെ എട്ടര മുതൽ ബസ് സ്റ്റാൻഡിൽ കാത്തുനിന്നിരുന്നുവെന്നും, ബസിൽ കയറിയപ്പോൾ പൂച്ചെണ്ടും ലഡ്ഡുവും നൽകി സ്വീകരിച്ച ശേഷം യാത്രാക്കൂലി ഈടാക്കിയത് അംഗീകരിക്കാനാകില്ലെന്നും അവർ പ്രതികരിച്ചു.
സംഭവത്തെക്കുറിച്ച് പരാതി അറിയിച്ചിട്ടും ബസിലുണ്ടായിരുന്ന ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും വിഷയത്തിൽ ഇടപെടാതെ ഫോട്ടോ എടുക്കുന്നതിലും വീഡിയോ ചിത്രീകരിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും വിദ്യാർഥിനികൾ ആരോപിച്ചു.
സംഭവം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായതോടെ പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനത്തിലെ ക്രമീകരണങ്ങളും സാങ്കേതിക സംവിധാനങ്ങളുടെ സജ്ജതയും സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. വിഷയത്തിൽ കെഎസ്ആർടിസിയുടെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.

