കൊച്ചി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ ചർച്ചകൾ തുടരുന്നു. ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് സൂചന. മല്ലികാര്‍ജുന്‍ ഖര്‍ഗെ ഡൽഹിയിലെത്തിയ ശേഷമാകും ചർച്ചകൾ വീണ്ടും സജീവമാകുക.
രാഹുല്‍ ഗാന്ധിയും ഖർഗെയും സോണിയ ഗാന്ധിയുമായി ആശയവിനിമയം നടത്തി അന്തിമ തീരുമാനത്തിലേക്ക് കടക്കുമെന്നാണ് വിവരം. സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര ഭിന്നതകൾ അവസാനിച്ച ശേഷമേ മുഖ്യമന്ത്രി പ്രഖ്യാപനം നടത്താവൂ എന്ന നിലപാടിലാണ് ഹൈക്കമാൻഡ്.
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്നും പ്രധാന നേതാക്കൾ ഇപ്പോഴും പിന്മാറാൻ തയ്യാറായിട്ടില്ലെന്നാണ് സൂചന. അച്ചടക്ക ലംഘനത്തിന് സമാനമായ സാഹചര്യം ആവർത്തിക്കാതിരിക്കാനായി നേതൃത്വം സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്.
ഇതിനിടെ, ഹൈക്കമാൻഡ് യുക്തമായ തീരുമാനമെടുക്കുമെന്ന വിശ്വാസം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തി. എല്ലാ കാര്യങ്ങളും ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും അവർ എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

