ന്യൂഡൽഹി: 2016-ൽ യമുനാ നദിയുടെ വെള്ളപ്പൊക്കപ്രദേശത്ത് സംഘടിപ്പിച്ച വേൾഡ് കൾച്ചർ ഫെസ്റ്റിവലിനെ തുടർന്ന് പരിസ്ഥിതി നാശമുണ്ടാക്കിയെന്ന കേസിൽ ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനും ശ്രീ ശ്രീ രവിശങ്കറിനും സുപ്രീംകോടതിയിൽ ആശ്വാസം. ഫൗണ്ടേഷനെതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) 2017-ൽ പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പരിസ്ഥിതി നഷ്ടപരിഹാരമായി നിക്ഷേപിച്ച അഞ്ച് കോടി രൂപ നാലാഴ്ചയ്ക്കകം തിരികെ നൽകാനും കോടതി ഉത്തരവിട്ടു.
പരിപാടി നടന്ന സ്ഥലം ഫൗണ്ടേഷന് കൈമാറുന്നതിന് മുമ്പുതന്നെ മോശം അവസ്ഥയിലായിരുന്നുവെന്ന് ജസ്റ്റിസുമാരായ സതീഷ് ചന്ദ്ര ശർമ, എൻ.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻജിടിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയത്.
പരിസ്ഥിതി നഷ്ടപരിഹാരമായി ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ ദില്ലി ഡെവലപ്മെന്റ് അതോറിറ്റിയിൽ (ഡിഡിഎ) നിക്ഷേപിച്ച അഞ്ച് കോടി രൂപ നാലാഴ്ചയ്ക്കകം തിരികെ നൽകാനും കോടതി നിർദേശിച്ചു.
