വളാഞ്ചേരി: പൊതുഇടങ്ങളിൽ കക്കൂസ് മാലിന്യം തള്ളിയ കേസിൽ വളാഞ്ചേരി കൊട്ടാരം സ്വദേശി നിയാസ് (30) പൊലീസ് പിടിയിലായി. എറണാകുളത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റഗ്രാം വഴി വ്യാപാര സ്ഥാപനങ്ങളുടെ പ്രമോഷണൽ വ്ളോഗുകൾ ചെയ്യുന്നതിനാൽ പരിചിതനായ നിയാസ്, രാത്രികളിൽ റോഡുകളിലും ജനവാസ മേഖലകളിലും മാലിന്യം തള്ളുന്നതായിരുന്നു പതിവെന്ന് പൊലീസ് അറിയിച്ചു. പൊതുജനാരോഗ്യത്തിനും പരിസരശുചിത്വത്തിനും ഭീഷണിയാകുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇയാൾ നടത്തിയതെന്നും പരാതിയുണ്ട്.
സാമൂഹ്യമാധ്യമങ്ങളിൽ മുഖംമൂടി ധരിച്ച് ആളുകളെ വെല്ലുവിളിക്കുന്ന വീഡിയോകളും ലഹരിയെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങളും ഇയാൾ പ്രചരിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി. തുടർച്ചയായ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് പ്രതിക്കെതിരെ കാപ്പ നിയമം ചുമത്താൻ ശുപാർശ ചെയ്തിട്ടുണ്ട്.
തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

