Home National48 ഡിഗ്രി കടന്ന് ചൂട്; ‘ഹീറ്റ് ഐലൻഡ്’ ആയി ബന്ദ, രാവിലെ 10 കഴിഞ്ഞാൽ തെരുവുകൾ ശൂന്യം

48 ഡിഗ്രി കടന്ന് ചൂട്; ‘ഹീറ്റ് ഐലൻഡ്’ ആയി ബന്ദ, രാവിലെ 10 കഴിഞ്ഞാൽ തെരുവുകൾ ശൂന്യം

by news_desk1
0 comments

അട്ടാര: ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ താപനില 48 ഡിഗ്രി സെൽഷ്യസ് കടന്നതോടെ ജനജീവിതം പൂർണമായും സ്തംഭിച്ചു. കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് രാവിലെ 10 മണിക്ക് ശേഷം പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ് പ്രദേശത്ത്.

മുൻപ് രാജസ്ഥാനിലെ ചുരു, ജയ്‌സാൽമീർ തുടങ്ങിയ പ്രദേശങ്ങളായിരുന്നു രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് അനുഭവിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബന്ദയും അതിതീവ്ര ചൂട് രേഖപ്പെടുത്തുന്ന പ്രദേശങ്ങളുടെ പട്ടികയിൽ മുന്നിലെത്തി. രാവിലെ സമയങ്ങളിൽ മാത്രമാണ് ആളുകൾ പുറത്തിറങ്ങുന്നത്. പകൽ സമയങ്ങളിൽ റോഡുകളും വിപണികളും മുഴുവൻ വിജനമാകുകയാണ്.

ഈ വർഷം ഏപ്രിൽ 27ന് ബന്ദയിൽ 47.6 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. പിന്നീട് ചൊവ്വാഴ്ച അത് 48.2 ഡിഗ്രി സെൽഷ്യസായി ഉയർന്നു. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന ചൂടായിരുന്നു ഇത്.

വനനശീകരണം, ജലാശയങ്ങളുടെ കുറവ്, അനധികൃത മണൽ ഖനനം എന്നിവയാണ് ബന്ദയെ ‘ഹീറ്റ് ഐലൻഡ്’ ആക്കി മാറ്റിയതെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെയും ഗവേഷകരുടെയും വിലയിരുത്തൽ. 1991 മുതൽ 2021 വരെ പ്രദേശത്തെ ഇടതൂർന്ന വനമേഖലയുടെ വലിയൊരു ഭാഗം ഇല്ലാതായതായും പഠനങ്ങൾ വ്യക്തമാക്കുന്നു.

വിന്ധ്യൻ മലനിരകളിൽ നടക്കുന്ന ഖനന പ്രവർത്തനങ്ങളും കല്ല് ക്രഷർ യൂണിറ്റുകളിൽ നിന്നുള്ള പൊടിയും ഭൂഗർഭജല ശേഖരണ സംവിധാനങ്ങളെ ഗുരുതരമായി ബാധിച്ചു. ഇതോടെ മണ്ണിലെ ഈർപ്പം നിലനിർത്താനുള്ള ശേഷിയും കുറഞ്ഞു.

കടുത്ത ചൂട് ജനങ്ങളുടെ തൊഴിൽ രീതികളെയും ബാധിച്ചിട്ടുണ്ട്. കർഷകർ ഇപ്പോൾ രാത്രികാലങ്ങളിൽ വെളിച്ച സംവിധാനങ്ങൾ ഉപയോഗിച്ചാണ് കൃഷിപ്പണികൾ നടത്തുന്നത്. രാവിലെ 10 മുതൽ വൈകുന്നേരം വരെ ജോലി ചെയ്യാൻ തൊഴിലാളികൾ തയ്യാറാകുന്നില്ല. കൂലി കുറയുന്നത് പോലും അവഗണിച്ചാണ് പലരും ജോലിയിൽ നിന്ന് പിന്മാറുന്നത്.

വൈദ്യുതി ഉപയോഗം വർധിച്ചതോടെ ട്രാൻസ്ഫോർമറുകൾ അമിതമായി ചൂടാകുന്ന സാഹചര്യത്തിൽ വൈദ്യുതി വകുപ്പ് ജീവനക്കാർ അവയ്ക്ക് സ്ഥിരമായി വെള്ളമൊഴിച്ച് തണുപ്പിക്കുകയാണ്. നദികളിൽ നിന്നുള്ള അമിത മണൽ ഖനനം ജലനിരപ്പ് താഴാൻ കാരണമായതും സ്ഥിതി കൂടുതൽ രൂക്ഷമാക്കി.

നിലവിലെ സാഹചര്യം തുടർന്നാൽ ബന്ദ മനുഷ്യവാസത്തിന് അനുയോജ്യമല്ലാത്ത പ്രദേശമായി മാറാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

You may also like