തിരുവനന്തപുരം: പോത്തൻകോട് സ്വദേശിയായ വിമുക്തഭടനെ മദ്യം നൽകി മയക്കിയ ശേഷം കവർച്ച നടത്തിയ കേസിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴയിലെ ഒരു ധ്യാനകേന്ദ്രത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
ആറാലുംമൂട് സ്വദേശിനി ദീപ, മകൻ അഖിൽ, പ്രകാശൻ എന്നിവരാണ് അറസ്റ്റിലായത്. ഹണിട്രാപ് കേസിൽ ദീപ നേരത്തെയും അറസ്റ്റിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
മദ്യം നൽകി മയക്കിയ ശേഷം വിമുക്തഭടനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതികൾ, 9 പവൻ സ്വർണാഭരണങ്ങളും പണവും കവർന്നതായാണ് കേസ്.പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കവർന്ന സ്വർണവും പണവും വീണ്ടെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സമാന രീതിയിലുള്ള മറ്റ് കേസുകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിച്ചുവരികയാണെന്നും അന്വേഷണ സംഘം അറിയിച്ചു.
