കൊച്ചി: സിക്കിമിൽ ജലവൈദ്യുത പദ്ധതിയുടെ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ മരിച്ച എൻ.എച്ച്.പി.സി മാനേജർ അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. കൊൽക്കത്തയിൽ നിന്ന് വിമാന മാർഗമാണ് മൃതദേഹം എത്തിച്ചത്.
വിമാനത്താവളത്തിൽ നിന്ന് മൃതദേഹം കോട്ടയം പാമ്പാടിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.
കഴിഞ്ഞ തിങ്കളാഴ്ചയാണ് നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷന്റെ (എൻ.എച്ച്.പി.സി) സിക്കിം യൂണിറ്റിലെ മാനേജറായിരുന്ന അനീഷ് മോഹൻ അപകടത്തിൽ കാണാതായത്.
സിക്കിമിലെ നാംചി ജില്ലയിൽ സമർദുങ് പ്രദേശത്ത് എൻ.എച്ച്.പി.സിയുടെ തീസ്ത സ്റ്റേജ്-6 ഹൈഡ്രോ പവർ പദ്ധതിക്കായുള്ള തുരങ്ക നിർമാണത്തിനിടെയാണ് അപകടമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മീഥെയിൻ വാതക സ്ഫോടനത്തെ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായത്.
അപകടത്തിൽ പശ്ചിമ ബംഗാൾ, പഞ്ചാബ്, അസം, ഉത്തരാഖണ്ഡ് സ്വദേശികളടക്കം നിരവധി പേർ മരണപ്പെട്ടിരുന്നു. അനീഷ് മോഹന്റെ മരണവും കേരളത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
