ഇന്ത്യൻ ഹോക്കി ടീമിന്റെ പരമ്പരാഗത നീല ജേഴ്‌സിക്ക് പകരം കാവി നിറത്തിലുള്ള ജേഴ്‌സി അവതരിപ്പിച്ച ഹോക്കി ഇന്ത്യയുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി വധ്ര. രാജ്യത്തിന്റെ തനിമയും സ്വത്വവും മാറ്റിയെഴുതാനുള്ള വ്യാപക ശ്രമങ്ങളുടെ ഭാഗമാണ് ഈ തീരുമാനമെന്ന് പ്രിയങ്ക ആരോപിച്ചു. വിഷയത്തിൽ കായിക-രാഷ്ട്രീയ മേഖലകളിൽ വിവാദം ശക്തമായിരിക്കുകയാണ്.
യൂണിഫോമുകൾ മാറ്റിയാലും വിദ്യാഭ്യാസ നയങ്ങളിലൂടെ ചരിത്രം തിരുത്തിയെഴുതാൻ ശ്രമിച്ചാലും രാജ്യത്തെ യുവാക്കൾ അതിനുള്ള മറുപടി നൽകിയിട്ടുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. ജന്തർ മന്ദിറിൽ യുവജനങ്ങൾ ഉയർത്തിയ ശബ്ദമാണ് രാജ്യത്തിന്റെ യഥാർത്ഥ ശബ്ദമെന്നും അവർ കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളെയും രാജ്യത്ത് നടക്കുന്ന കേന്ദ്രവിരുദ്ധ യുവജന പ്രക്ഷോഭങ്ങളെയും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ജേഴ്‌സി വിവാദത്തെയും വിലയിരുത്തുന്നത്.
നെതർലൻഡ്സിലും ബെൽജിയത്തിലുമായി നടക്കാനിരിക്കുന്ന എഫ്.ഐ.എച്ച് ഹോക്കി ലോകകപ്പിന് മുന്നോടിയായാണ് പുരുഷ-വനിതാ ഇന്ത്യൻ ഹോക്കി ടീമുകളുടെ പ്രധാന ജേഴ്‌സിയുടെ നിറം നീലയിൽ നിന്ന് കാവിയിലേക്ക് മാറ്റുന്നതായി ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചത്. പതിറ്റാണ്ടുകളായി ഇന്ത്യൻ ഹോക്കി ടീമിന്റെ തിരിച്ചറിയലായിരുന്ന നീല ജേഴ്‌സിക്ക് പകരമാണ് പുതിയ നിറം അവതരിപ്പിച്ചിരിക്കുന്നത്.
ഹോക്കി ഇന്ത്യയുടെ തീരുമാനത്തെ മുൻ ഇന്ത്യൻ നായകൻ വീരൻ റസ്ക്വിൻഹ നേരത്തെയും വിമർശിച്ചിരുന്നു. ഈ തീരുമാനം “നാണക്കേടാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

