കൊല്ലം: കൊല്ലം കടവൂരിൽ മദ്യലഹരിയിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. പാൽക്കുളങ്ങര സ്വദേശി രാജു (39) കുത്തേറ്റ് മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ മുഖ്യപ്രതി ഒളിവിലാണ്.
സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിലേക്ക് നീങ്ങിയതെന്നാണ് പ്രാഥമിക വിവരം. കേസിൽ രണ്ടാം പ്രതിയായ മഹേഷിനെ പൊലീസ് പിടികൂടി. ഒളിവിലുള്ള ഒന്നാം പ്രതി ശ്യാംകുമാറിന്റെ സഹോദരനാണ് മഹേഷ്.
മരിച്ച രാജു തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെ ശിവരാജു എന്ന ആനയുടെ മൂന്നാം പാപ്പാനായി ജോലി ചെയ്തുവരികയായിരുന്നു. മുഖ്യപ്രതിക്കായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

