Home Business‘കൂൾ’ ആകണം, ഇല്ലെങ്കിൽ ജെൻ സീ പോകും; പൊതുമേഖലാ ബാങ്കുകൾ യുവസൗഹൃദമാകണമെന്ന് നിർമല സീതാരാമൻ

‘കൂൾ’ ആകണം, ഇല്ലെങ്കിൽ ജെൻ സീ പോകും; പൊതുമേഖലാ ബാങ്കുകൾ യുവസൗഹൃദമാകണമെന്ന് നിർമല സീതാരാമൻ

by news_desk1
0 comments

ന്യൂഡൽഹി: യുവതലമുറയെ, പ്രത്യേകിച്ച് ജെൻ സീ വിഭാഗത്തെ കൂടുതൽ ആകർഷിക്കാൻ പൊതുമേഖലാ ബാങ്കുകൾ പരമ്പരാഗത രീതികളിൽ നിന്ന് മാറി ആധുനികവും യുവസൗഹൃദവുമായ ബാങ്കിങ് സേവനങ്ങളിലേക്ക് കടക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നിർദേശിച്ചു. സ്വകാര്യ ബാങ്കുകളാണ് യുവാക്കൾക്ക് കൂടുതൽ ‘കൂൾ’ ആയി തോന്നുന്നതെന്ന ധാരണ മാറ്റാൻ പൊതുമേഖലാ ബാങ്കുകൾ ശ്രമിക്കണമെന്നും അവർ പറഞ്ഞു.

ന്യൂഡൽഹിയിൽ നടന്ന രണ്ട് ദിവസത്തെ പി.എസ്.ബി കോൺഫ്ലുവൻസ് 2026 സമാപന സമ്മേളനത്തിലാണ് ധനമന്ത്രി പൊതുമേഖലാ ബാങ്കുകൾക്ക് നിർദേശങ്ങൾ നൽകിയത്. യുവാക്കളുമായി നേരിട്ട് സംവദിച്ച് അവരുടെ ബാങ്കിങ് ആവശ്യങ്ങളും പ്രതീക്ഷകളും മനസ്സിലാക്കണമെന്നും സേവനങ്ങൾ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് പരിഷ്കരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

16 വയസും അതിന് മുകളിലും പ്രായമുള്ള യുവാക്കളെ ലക്ഷ്യമിട്ട് ഒക്ടോബർ 2 മുതൽ ഒരു മാസം നീളുന്ന ‘ബാങ്കിങ് ഫോർ യൂത്ത്’ ക്യാമ്പയിൻ ആരംഭിക്കുന്നത് പൊതുമേഖലാ ബാങ്കുകൾ പരിഗണിക്കണമെന്നും നിർമല സീതാരാമൻ നിർദേശിച്ചു. അക്കൗണ്ട് തുറക്കുന്നതിൽ മാത്രം ഒതുങ്ങാതെ വിദ്യാർഥിജീവിതം മുതൽ ജോലി, സംരംഭകത്വം, നിക്ഷേപം തുടങ്ങിയ ഘട്ടങ്ങളിലേക്ക് നീളുന്ന ദീർഘകാല ബാങ്കിങ് ബന്ധമാണ് ലക്ഷ്യമിടേണ്ടതെന്നും അവർ പറഞ്ഞു.

ക്യാമ്പയിൻ ബാങ്ക് ശാഖകളിൽ മാത്രം പരിമിതപ്പെടുത്തരുതെന്നും കോളേജുകൾ, സർവകലാശാലകൾ, സ്കിൽ ഡെവലപ്‌മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്ക് ബാങ്കുകൾ നേരിട്ട് എത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അക്കൗണ്ട് തുറക്കുന്നതിനൊപ്പം സാമ്പത്തിക ബോധവത്കരണ പരിപാടികളും യുവാക്കളുമായുള്ള നേരിട്ടുള്ള ആശയവിനിമയവും സംഘടിപ്പിക്കാമെന്നും അവർ പറഞ്ഞു.

യുവാക്കളെ ബാങ്കിങ് മേഖലയിലേക്ക് ആകർഷിക്കുന്നതിനായി പ്രമുഖ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകളുമായും സ്ഥാപനങ്ങളുമായും സഹകരിച്ച് സൗജന്യ ഓൺലൈൻ കോഴ്സുകൾ നൽകുന്നതും പരിഗണിക്കണമെന്ന് ധനമന്ത്രി നിർദേശിച്ചു. ഫിറ്റ്നസ്, യോഗ, മെന്റൽ വെൽനെസ് തുടങ്ങിയ സേവനങ്ങൾക്കുള്ള കൂപ്പണുകളും വൗച്ചറുകളും ഉൾപ്പെടുന്ന ലൈഫ്‌സ്റ്റൈൽ ബെനഫിറ്റുകൾ നൽകുന്നതും ബാങ്കുകൾ പരിഗണിക്കാമെന്നും അവർ പറഞ്ഞു.

ബാങ്ക് ശാഖകളിൽ യുവാക്കൾക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കണമെന്നും മന്ത്രി നിർദേശിച്ചു. ‘യുവ കിയോസ്‌ക്’, ‘യുവ ബാങ്കിങ് മിത്ര’ തുടങ്ങിയ സംവിധാനങ്ങളിലൂടെ യുവ ഉപഭോക്താക്കൾക്ക് ബാങ്കിങ് സേവനങ്ങളും സാമ്പത്തിക കാര്യങ്ങളും കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കാമെന്നും അവർ വ്യക്തമാക്കി.

ക്രെഡിറ്റ് സ്കോർ, ബാങ്ക് വായ്പകൾ, വിവിധ ക്രെഡിറ്റ് ഉൽപ്പന്നങ്ങൾ, സർക്കാർ വായ്പാ പദ്ധതികൾ എന്നിവയെക്കുറിച്ച് യുവാക്കൾക്ക് കൂടുതൽ ബോധവത്കരണം നൽകണമെന്നും സീതാരാമൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് സ്വന്തം സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് ഔപചാരിക ബാങ്കിങ് സംവിധാനത്തിലൂടെ ധനസഹായം ലഭിക്കുന്ന വഴികൾ മനസ്സിലാക്കുന്നത് നിർണായകമാണെന്നും അവർ ചൂണ്ടിക്കാട്ടി.

സ്മാർട്ട്ഫോണിനൊപ്പം വളർന്ന തലമുറയാണ് ഇന്നത്തെ യുവാക്കൾ. അതിനാൽ ബാങ്കിങ് സേവനങ്ങൾ ലളിതവും വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ചുള്ളതും 24 മണിക്കൂറും ലഭ്യമാകുന്നതുമായിരിക്കണമെന്ന് ധനമന്ത്രി പറഞ്ഞു. അതേസമയം, ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളും സാമ്പത്തിക അച്ചടക്കവും ബാങ്കിങ് മേഖലയിൽ നിലനിർത്തണമെന്നും അവർ വ്യക്തമാക്കി.

യുവാക്കളുടെ ആദ്യ ബാങ്ക് അക്കൗണ്ട് മുതൽ ആദ്യ ശമ്പളം, ഉന്നത വിദ്യാഭ്യാസം, സംരംഭം, ആദ്യ നിക്ഷേപം തുടങ്ങിയ സാമ്പത്തിക ഘട്ടങ്ങളിൽ പൊതുമേഖലാ ബാങ്കുകൾ പങ്കാളികളാകണമെന്നും നിർമല സീതാരാമൻ പറഞ്ഞു. യുവ ഇന്ത്യക്കാരുടെ ആദ്യവും ഏറ്റവും വിശ്വസനീയവുമായ തിരഞ്ഞെടുപ്പായി പൊതുമേഖലാ ബാങ്കുകൾ മാറണമെന്നാണ് നിർദേശങ്ങളുടെ പ്രധാന ലക്ഷ്യം.

ഇതിനായി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ യുവാക്കൾക്കായി പ്രത്യേക വെബ് പോർട്ടലോ മൊബൈൽ സൗഹൃദ പ്ലാറ്റ്‌ഫോമോ ഒരുക്കുന്നതും പരിഗണിക്കണമെന്ന് ധനമന്ത്രി നിർദേശിച്ചു. സുരക്ഷിത ബാങ്കിങ്, കെ.വൈ.സി, വിദ്യാഭ്യാസ-സ്കിൽ വായ്പകൾ, സംരംഭകത്വം തുടങ്ങിയ വിഷയങ്ങളിൽ ലളിതമായ വിവരങ്ങൾ ഈ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കാം.

ഇന്ത്യയിലെ വലിയ യുവജനസംഖ്യ അവരുടെ ചെലവഴിക്കൽ, സമ്പാദ്യം, നിക്ഷേപം, സംരംഭകത്വം എന്നിവയിലൂടെ രാജ്യത്തിന്റെ ഭാവി സാമ്പത്തിക വളർച്ചയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. അതിനാൽ ‘ക്യാമ്പസിൽ നിന്ന് കരിയറിലേക്ക്’ നീളുന്ന ദീർഘകാല ബന്ധമാണ് പൊതുമേഖലാ ബാങ്കുകൾ യുവാക്കളുമായി സ്ഥാപിക്കേണ്ടതെന്നും അവർ വ്യക്തമാക്കി.

You may also like