കൊച്ചി: രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത ട്രെയിലറുമായി കടന്ന ഡ്രൈവറെ പിന്തുടർന്ന് പിടികൂടി. തമിഴ്നാട്ടിലെ സേലത്തുനിന്നാണ് ട്രെയിലറും ഡ്രൈവർ ഭുവനേശ്വർ മിശ്രയെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
വ്യാഴാഴ്ചയാണ് അപകടത്തെ തുടർന്ന് തൃക്കാക്കര പൊലീസ് ട്രെയിലർ കസ്റ്റഡിയിലെടുത്തത്. അപകടത്തിന് പിന്നാലെ ട്രെയിലർ വഴിയിൽ ഉപേക്ഷിച്ച് ഡ്രൈവർ കടന്നുകളഞ്ഞിരുന്നു. ഏറെ പണിപ്പെട്ടാണ് പൊലീസ് ട്രെയിലർ അപകടസ്ഥലത്തുനിന്ന് മാറ്റിയത്. സ്റ്റേഷനിൽ സ്ഥലമില്ലാത്തതിനാൽ പിടിച്ചെടുത്ത വാഹനം സീപോർട്ട്–എയർപോർട്ട് റോഡിൽ നിർത്തിയിടുകയായിരുന്നു.
ഇതിനിടെയാണ് ഡ്രൈവർ ഭുവനേശ്വർ മിശ്ര സ്പെയർ കീയുമായി എത്തി പൊലീസ് കസ്റ്റഡിയിലായിരുന്ന ട്രെയിലർ എടുത്തുകൊണ്ടുപോയത്. വാഹനം കാണാതായതോടെ പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പിന്നാലെ പോയി. ഒടുവിൽ തമിഴ്നാട്ടിലെ സേലത്ത് നിന്ന് ട്രെയിലർ കണ്ടെത്തുകയും ഡ്രൈവറെ പിടികൂടുകയും ചെയ്തു.
കണ്ടെയ്‌നർ ഇറക്കിയ ശേഷം കാലി ട്രെയിലറുമായി മടങ്ങുന്നതിനിടെയാണ് തൃക്കാക്കരയിൽ രണ്ട് പേരെ ഇടിച്ചുകയറ്റിയത്. കേന്ദ്രഭരണ പ്രദേശമായ ഡാമൻ ആൻഡ് ദിയുവിൽ രജിസ്റ്റർ ചെയ്ത വാഹനമാണ് അപകടത്തിൽപ്പെട്ടത്.
