തൃശൂർ: വായിലെ ക്യാൻസർ മൂർച്ഛിച്ച് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാത്ത അവസ്ഥയിലെത്തിയതോടെ പുത്തൂർ സുവോളജിക്കൽ പാർക്കിലെ ‘നന്ദു’ എന്ന കടുവയ്ക്ക് ദയാവധം. രോഗം ഗുരുതരമായി വ്രണങ്ങൾ പടർന്നതോടെ കടുവ കടുത്ത ശാരീരിക വേദന അനുഭവിച്ചിരുന്നതായി അധികൃതർ അറിയിച്ചു.
തുടർന്ന് വെറ്ററിനറി ഡോക്ടർമാരുടെ പ്രത്യേക മെഡിക്കൽ ബോർഡ് പരിശോധന നടത്തി. രോഗം ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കില്ലെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി. കടുവ അനുഭവിക്കുന്ന കഠിനമായ വേദന ഒഴിവാക്കുന്നതിനായി ദയാവധം നടത്തണമെന്ന് ഡോക്ടർമാർ റിപ്പോർട്ട് നൽകി.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശനമായ പ്രോട്ടോക്കോളുകളും മാർഗനിർദേശങ്ങളും പാലിച്ചാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ദയാവധത്തിന് അന്തിമ അനുമതി നൽകിയത്.
തുടർന്ന് മണ്ണുത്തി കേരള വെറ്ററിനറി സർവകലാശാലയിലെ വിദഗ്ധ സംഘത്തിന്റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. പിന്നാലെ തൃശൂർ സുവോളജിക്കൽ പാർക്ക് വളപ്പിൽ തന്നെ ഔദ്യോഗിക മര്യാദകളോടെ കടുവയുടെ മൃതദേഹം സംസ്കരിച്ചു.
തീവ്രമായ ശാരീരിക വേദന അനുഭവിക്കുന്ന മൃഗങ്ങളുടെ ദുരിതം ഒഴിവാക്കുന്നതിനായി ഇന്ത്യയിൽ വന്യമൃഗങ്ങൾക്ക് ദയാവധം അനുവദിക്കാറുണ്ട്.
