ആലപ്പുഴ: ചേർത്തലയിൽ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്. ചേർത്തല വെളിയിൽ വീട്ടിൽ ജയരാജൻ (60) ഞായറാഴ്ചയാണ് വീടിന് പുറത്ത് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്തു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് മരണം കൊലപാതകമാണെന്ന കണ്ടെത്തൽ ഉണ്ടായത്. തുടർന്ന് ജയരാജന്റെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവദിവസം ജയരാജനും മകനും തമ്മിൽ വീട്ടിൽ വഴക്കുണ്ടായിരുന്നുവെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
വീട്ടിൽ കുഴഞ്ഞുവീണ നിലയിൽ കണ്ട ജയരാജനെ ഒപ്പമുണ്ടായിരുന്ന ഭാര്യയും മക്കളും ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നില്ല. മണിക്കൂറുകൾക്ക് ശേഷം മാറിത്താമസിക്കുന്ന മൂത്തമകൻ ശ്രീജിത്ത് എത്തിയാണ് അദ്ദേഹത്തെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ജയരാജന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവുകളും മർദനമേറ്റ പാടുകളും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ വീട്ടിൽ തർക്കം നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

