Home Kerala‘പി.എസ്.സി ചെയർമാന് പ്രത്യേക പരിരക്ഷയൊന്നുമില്ല, ചോദ്യം ചെയ്യലിന് ഹാജരായേ പറ്റൂ’; ക്രെെംബ്രാഞ്ചിന് പിന്തുണയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

‘പി.എസ്.സി ചെയർമാന് പ്രത്യേക പരിരക്ഷയൊന്നുമില്ല, ചോദ്യം ചെയ്യലിന് ഹാജരായേ പറ്റൂ’; ക്രെെംബ്രാഞ്ചിന് പിന്തുണയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

by news_desk
0 comments

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിൽ നിന്ന് പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും ഒഴിഞ്ഞുമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഇവർക്ക് പ്രത്യേക പരിരക്ഷയൊന്നുമില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും കർശന നിർദ്ദേശം നൽകി.

ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യലിനായി എത്തില്ലെന്ന പി.എസ്.സി ഭരണസമിതിയുടെ പിടിവാശി തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. നിയമസഭാ സമിതി വിളിച്ച യോഗത്തിൽ കമ്മീഷൻ സെക്രട്ടറി ഹാജരാകേണ്ടതില്ലെന്ന മുൻ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു പി.എസ്.സി വക്താക്കളുടെ പ്രതിരോധം. എന്നാൽ ഇതിന് നിയമ സാധുതയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പി.എസ്.സിക്കെതിരെ ഉയർന്നിരിക്കുന്നത് അതിഗുരുതരമായ ആരോപണങ്ങളാണ്, ചെയർമാൻ എന്നത് പ്രത്യേക സംരക്ഷണം നൽകുന്ന പദവിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിമിനൽ ചട്ടപ്രകാരം കേസ് അന്വേഷിക്കുന്നത് ഉദ്യോഗസ്ഥന്റെ വിവേചനാധികാരമായതിനാൽ, ചോദ്യം ചെയ്യലിന് എത്താതിരിക്കാനുള്ള പി.എസ്.സിയുടെ ന്യായവാദങ്ങൾ ക്രൈംബ്രാഞ്ച് നേരത്തെ തന്നെ തള്ളിയിരുന്നു. വിഷയം സങ്കീർണ്ണമായതോടെ വിശദമായ നിയമപരിശോധനയ്ക്ക് ശേഷമായിരിക്കും ക്രൈംബ്രാഞ്ച് പി.എസ്.സിക്ക് ഔദ്യോഗിക മറുപടി നൽകുക.

അതേസമയം, കേസിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. തർക്കം കാരണം അന്വേഷണം തടസ്സപ്പെടാതിരിക്കാൻ പി.എസ്.സി ആസ്ഥാനത്തോ ക്രൈംബ്രാഞ്ച് ഓഫീസിലോ അല്ലാതെ ഏതെങ്കിലും സർക്കാർ അതിഥി മന്ദിരത്തിൽ വെച്ച് മൊഴിയെടുക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. എന്നാൽ, ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് തന്നെ ഹാജരാകണമെന്ന നിലപാടിൽ ഉറച്ചുനിന്നാൽ കേസ് ഹൈക്കോടതിക്ക് മുന്നിലെത്തിക്കാനാണ് പി.എസ്.സിയുടെ നീക്കം.

You may also like