ദില്ലി: ദില്ലിയിൽ സി.ജെ.പി നേതൃത്വത്തിൽ നടക്കുന്ന സമരം ശക്തമായി. സമരത്തിന്റെ ഭാഗമായി ജന്തർ മന്തറിൽ വീണ്ടും സംഘർഷമുണ്ടായതോടെ സമരക്കാർ പാർലമെന്റിലേക്ക് നീങ്ങാൻ ശ്രമിച്ചു. എന്നാൽ ബാരിക്കേഡുകൾ ഉപയോഗിച്ച് പൊലീസ് മാർച്ച് തടഞ്ഞു.
അഭിജിത് ദീപ്കെയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച്. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. പാർലമെന്റ് മന്ദിരത്തിന് സമീപവും പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു.
സ്ഥിതിഗതികൾ രൂക്ഷമായതോടെ പാർലമെന്റിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും സുരക്ഷ ശക്തമാക്കി. പാർലമെന്റ് ഗേറ്റുകൾ അടച്ചതോടൊപ്പം തലസ്ഥാന നഗരത്തിൽ കർശന ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു.
മെട്രോ സ്റ്റേഷനുകളിലും പ്രതിഷേധവുമായി സി.ജെ.പി പ്രവർത്തകർ എത്തിയതിനെ തുടർന്ന് സുരക്ഷാ കാരണങ്ങളാൽ ചില മെട്രോ സ്റ്റേഷനുകൾ അടച്ചു.
സമരം ശക്തമായ സാഹചര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടതായി റിപ്പോർട്ടുകളുണ്ട്. ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യമാണ് സമരക്കാർ മുന്നോട്ടുവെച്ചിരിക്കുന്നത്.

