കെ രാജൻ: വയനാട് ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ ഉണ്ടെന്ന ആരോപണം തള്ളി റവന്യൂ മന്ത്രി കെ രാജൻ. മേൽക്കൂരയിൽ വെള്ളം കിനിഞ്ഞ് വന്ന പാടുകളാണ് കാണപ്പെട്ടതെന്നും, അത് തടയാനുള്ള പണികൾ ഇനിയും പൂർത്തിയായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. വീടുകളിൽ യാതൊരു വിധത്തിലുള്ള ഘടനാപരമായ വിള്ളലുകളും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ടൗൺഷിപ്പിലെ ഒന്നാം സോണിൽ നൗഫലിന്റെ വീട്ടിൽ വിള്ളൽ കണ്ടെത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് മന്ത്രി സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട ഭാഗങ്ങൾ പരിശോധിച്ച മന്ത്രി, താപനില വ്യത്യാസം മൂലമുള്ള സാധാരണ പ്രശ്നങ്ങളാണെന്നും ഇതിനാവശ്യമായ പരിഹാര നടപടികൾ സ്വീകരിച്ചുവരുന്നതായും വ്യക്തമാക്കി.
നിർമാണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും മഴക്കാലത്തിന് മുമ്പ് 178 വീടുകളും വാസയോഗ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു.
അതേസമയം ദുരന്തബാധിതർക്കുള്ള ധനസഹായം മുടങ്ങിയതിൽ സാങ്കേതിക പ്രശ്നങ്ങളാണുള്ളതെന്നും അത് ഉടൻ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

