ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്: സംസ്ഥാനത്ത് ഞായറാഴ്ച വരെ താപനില ഉയർന്ന നിലയിൽ തുടരുമെന്ന് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ട്. കൊല്ലത്ത് 39 ഡിഗ്രിയും കോട്ടയത്ത് 38 ഡിഗ്രിയും രേഖപ്പെടും. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.
ചൂട് കുത്തനെ ഉയർന്നതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിലെത്തി. കഴിഞ്ഞ ദിവസം ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗമാണ് രേഖപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും ചേർന്നതോടെ മലയോര മേഖലകൾ ഒഴികെ മറ്റ് പ്രദേശങ്ങളിൽ അസ്വസ്ഥതയേറിയ കാലാവസ്ഥയ്ക്കാണ് സാധ്യത. സൂര്യാഘാതം, സൂര്യാതപം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങളോട് നിർദേശിച്ചു.

