തിരുവനന്തപുരം: യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ജൂൺ 15 മുതൽ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ലഭ്യമാകും.
‘പ്രിയദർശിനി’ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ സമൂഹത്തിനും കൂടുതൽ യാത്രാസൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്.
പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് പ്രതിവർഷം ഏകദേശം 750 മുതൽ 800 കോടി രൂപ വരെ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്ക്. ഈ തുക സർക്കാർ തന്നെ നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കൂടാതെ, സംസ്ഥാനത്തിന്റെ സ്റ്റേറ്റ് അറ്റോർണിയായി അനൂപ് വി. നായരെ നിയമിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
