ബാങ്കോക്ക്: തായ്ലാൻഡിൽ 11 വയസ്സുകാരൻ ഓടിച്ച പിക്കപ്പ് ട്രക്ക് ബുദ്ധസന്ന്യാസിമാർക്കിടയിലേക്ക് പാഞ്ഞുകയറി എട്ട് പേർ മരിച്ചു. വടക്കുകിഴക്കൻ തായ്ലാൻഡിലെ മുക്ദാഹാൻ പ്രവിശ്യയിലാണ് ദാരുണ അപകടം ഉണ്ടായത്. ട്രക്ക് ഓടിച്ച 11 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തീർഥാടനത്തിനായി നടന്നുപോവുകയായിരുന്ന ബുദ്ധസന്ന്യാസിമാർക്കിടയിലേക്കാണ് പിക്കപ്പ് ട്രക്ക് ഇടിച്ചുകയറിയത്. നിയന്ത്രണംവിട്ട ട്രക്ക് പാഞ്ഞുവരുന്നത് കണ്ട് സന്ന്യാസിമാർ റോഡിൽനിന്ന് മാറിനിൽക്കാൻ ശ്രമിച്ചെങ്കിലും ട്രക്ക് ഇവർക്കുമേൽ പാഞ്ഞുകയറുകയായിരുന്നു.
ആകെ 35 പേരാണ് തീർഥാടകസംഘത്തിലുണ്ടായിരുന്നത്. അപകടത്തിൽ അഞ്ചുപേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
പരിക്കേറ്റ 14 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

