നിങ്ബോയ്: ബാഡ്മിന്റണ്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യൻ താരമായ ആയുഷ് ഷെട്ടി ചരിത്ര നേട്ടവുമായി ഫൈനലിലേക്ക് കടന്നു. ലോക ഒന്നാം നമ്പർ താരമായ കുന്‍ലാവുട്ട് വിറ്റിഡ്സണിനെ അട്ടിമറിച്ചാണ് 20-കാരൻ ഈ നേട്ടം സ്വന്തമാക്കിയത്.
ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷവും ശക്തമായ തിരിച്ചുവരവ് നടത്തിയ ആയുഷ് 10-21, 21-19, 21-17 എന്ന സ്കോറിനാണ് വിജയം സ്വന്തമാക്കിയത്. 2024 പാരീസ് ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവായ വിറ്റിഡ്സണിനെതിരായ ഈ വിജയം തന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
1965ൽ ദിനേശ് ഖന്നയ്ക്ക് ശേഷം ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിള്‍സ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമായി ആയുഷ് മാറി. 2018ൽ എച്ച്എസ് പ്രണോയിക്ക് ശേഷം സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരവുമാണ് അദ്ദേഹം.
ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് ആയുഷ് കാഴ്ചവെച്ചത്. ലോക ഏഴാം നമ്പർ താരമായ ലിഷി ഫെങ്ങിനെ ആദ്യ റൗണ്ടിൽ തന്നെ പുറത്താക്കിയ താരം, ക്വാർട്ടറിൽ ലോക നാലാം നമ്പർ താരമായ ജോനാഥന് ക്രിസ്റ്റിയെയുമാണ് തോൽപ്പിച്ചു.
ഫൈനലിൽ ചൗ ടിയാന് ചെന്‍ അല്ലെങ്കില്‍ ഷി യുകി എന്നിവരിൽ ഒരാളെയാണ് ആയുഷ് നേരിടുക. ലക്ഷ്യ സെന്നും പി.വി സിന്ധുവും പുറത്തായ സാഹചര്യത്തിൽ, ഇന്ത്യയുടെ ഏക പ്രതീക്ഷയായി ആയുഷ് ഷെട്ടി മാറിയിരിക്കുകയാണ്.

