തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനിൽ രാഷ്ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പിടികൂടിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരുമായി ബന്ധമുണ്ടെങ്കിലും തെറ്റ് ചെയ്താൽ നടപടിയുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.
പുട്ടവിമലാദിത്യയെ മാറ്റിയിട്ടില്ലെന്നും സ്വകാര്യ ആവശ്യങ്ങൾക്കായി അവധിയിൽ പോയതാണെന്നും അദ്ദേഹം വ്യക്തമാക്കി. വിമലാദിത്യയും നിശാന്തിനിയും മിടുക്കരായ ഉദ്യോഗസ്ഥരാണെന്നും ഇവരെ ആർക്കും സ്വാധീനിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ഡിജിപിമാരും മുഖ്യമന്ത്രിമാരും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. അവരുടെ സഹായത്തോടെ മാത്രമേ കേസിലെ പ്രധാന കുറ്റവാളികളിലേക്ക് എത്താൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. പുട്ടവിമലാദിത്യ തിരിച്ചെത്തിയാൽ ഉടൻ തന്നെ ഉത്തരവാദിത്തം തിരികെ നൽകുമെന്നും ചെന്നിത്തല പറഞ്ഞു.
ഓണക്കാലത്ത് പരിശോധനകൾ കർശനമാക്കുമെന്നും എസ്.എച്ച്.ഒ സംവിധാനത്തിൽ മാറ്റം വരുത്തിയത് കൂട്ടായ തീരുമാനമാണെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. പൊലീസ് സ്റ്റേഷനുകളിൽ ഇനി ധൈര്യപൂർവം പരാതികളുമായി എത്താമെന്നും കുറ്റവാളികൾ മാത്രം പൊലീസിനെ ഭയന്നാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
