കൊച്ചി: ഹൈക്കോടതിക്ക് മുന്നിൽ ആംബുലൻസിനുള്ളിൽ വിഷം കഴിച്ച് ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം. ആംബുലൻസ് ഡ്രൈവർ വിനുവും ഭാര്യ ബിൻസിയുമാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം നടന്നത്.
കോടതിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിനുള്ളിൽ വെച്ചാണ് ഇരുവരും വിഷം കഴിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സ തുടരുകയാണെന്നാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥർക്കും ഒരു ജഡ്ജിക്കുമെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന ആത്മഹത്യാക്കുറിപ്പ് ദമ്പതികളുടെ പക്കൽ നിന്ന് കണ്ടെത്തി. മുൻ സുഹൃത്ത് നൽകിയ പീഡന പരാതിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെ കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.
ആലുവയിലെ ഒരു ജഡ്ജിയുടെ പേരും ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുണ്ടെന്നാണ് വിവരം. കുറിപ്പിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ എല്ലാ സാഹചര്യങ്ങളും പരിശോധിച്ചുവരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
