പെരുമ്പാവൂർ: സംസ്ഥാനത്തെ ഞെട്ടിച്ച് പെരുമ്പാവൂർ മാറമ്പിള്ളിയിൽ വൻ മയക്കുമരുന്ന് വേട്ട. രാജ്യാന്തര വിപണിയിൽ ഏകദേശം 17 കോടി രൂപ വിലമതിക്കുന്ന മാരകശേഷിയുള്ള ഹൈബ്രിഡ് കഞ്ചാവുമായി വൈപ്പിൻ അറുകാട് സ്വദേശി ആയുഷ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. റൂറൽ ജില്ലാ ഡാൻസാഫും പെരുമ്പാവൂർ പോലീസും സംയുക്തമായി നടത്തിയ അതിസാഹസിക നീക്കത്തിലാണ് പ്രതി വലയിലായത്.
മാറമ്പിള്ളിയിൽ വെച്ച് സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ ആയുഷിന്റെ സ്കൂട്ടർ ഡാൻസാഫ് സംഘം തടഞ്ഞുനിർത്തി പരിശോധിച്ചിരുന്നു. പരിശോധനയിൽ സ്കൂട്ടറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഒരു കിലോ ഹൈബ്രിഡ് കഞ്ചാവ് ആദ്യം കണ്ടെത്തി.
തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ലഹരിമരുന്നിന്റെ വൻശേഖരത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.
ആയുഷ് കഴിഞ്ഞ ഒരാഴ്ചയായി മാറമ്പിള്ളിയിലെ ഒരു ആഡംബര ഫ്ലാറ്റിൽ മുറിയെടുത്ത് താമസിച്ച് വരികയായിരുന്നു. സ്കൂട്ടറിലെ കഞ്ചാവ് വേട്ടയ്ക്ക് പിന്നാലെ പോലീസ് ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ ചാക്കുകളിലും പ്രത്യേക പാക്കറ്റുകളിലുമായി സൂക്ഷിച്ചിരുന്ന 16 കിലോ ഹൈബ്രിഡ് കഞ്ചാവ് കൂടി കണ്ടെത്തി.
ഇതോടെ ആകെ 17 കിലോയോളം മാരക ലഹരിവസ്തുക്കളാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. ഇതേ ഫ്ലാറ്റ് സമുച്ചയത്തിലാണ് പെരുമ്പാവൂർ എഎസ്പി താമസിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
സംസ്ഥാന ചരിത്രത്തിൽ തന്നെ ഇത്രയും വലിയ മൂല്യമുള്ള ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത് ആദ്യമായിരിക്കാമെന്ന് എറണാകുളം റൂറൽ പോലീസ് മേധാവി വ്യക്തമാക്കി.
വിദേശത്തുനിന്നും അന്തർസംസ്ഥാനങ്ങളിൽ നിന്നും കൊച്ചിയിലെത്തിക്കുന്ന ഇത്തരം ഹൈബ്രിഡ് കഞ്ചാവ് പ്രധാനമായും ലക്ഷ്യമിടുന്നത് വൻകിട പാർട്ടികളെയും വിദ്യാർത്ഥികളെയുമാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
സംഭവത്തിന് പിന്നിലെ രാജ്യാന്തര ലഹരി മാഫിയ ബന്ധങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

