കൊച്ചി: കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർക്കെതിരായ പ്രതിഷേധത്തിൽ കേസെടുത്ത 17 എസ്എഫ്ഐ പ്രവർത്തകർക്ക് ഹൈക്കോടതിയുടെ മുൻകൂർ ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. വിസിക്കെതിരായ സമരത്തിന്റെ പേരിലായിരുന്നു പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ഓഗസ്റ്റ് 13ന് ക്യാമ്പസിൽ നടന്ന സംഭവത്തിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ ഗുരുതര കുറ്റങ്ങൾ ചുമത്തിയിരുന്നില്ലെന്നും, എന്നാൽ മൂന്ന് ദിവസത്തിന് ശേഷം ഇതേ സംഭവത്തിൽ താൽക്കാലിക വിസി സി. എസ്. തോമസിന്റെ പരാതിയിൽ വീണ്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് നിയമപരമല്ലെന്നുമാണ് വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
വിസിയുടെ പ്രതീകാത്മക ശവസംസ്കാരം നടത്തിയെന്നതടക്കമുള്ള ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും വിദ്യാർത്ഥികൾ കോടതിയിൽ ഹാജരാക്കിയിരുന്നു. ബിരുദ സർട്ടിഫിക്കറ്റ് വിതരണം വൈകുന്നതുൾപ്പെടെ 18 ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു വിദ്യാർത്ഥികളുടെ സമരം.
സമരത്തിനിടെ വിദ്യാർത്ഥികൾ തന്നെ കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് താൽക്കാലിക വിസി സി. എസ്. തോമസ് നേരിട്ട് പരാതി നൽകുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡിജിപിയെ നേരിട്ട് വിളിച്ചുവരുത്തി ശക്തമായ നടപടിക്ക് ഗവർണർ നിർദേശം നൽകിയിരുന്നു.
