ന്യൂഡൽഹി: മലബാറിലെ ഖനന–റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽ ആശ്വാസം. ഭൂ ഉടമകളിൽ നിന്ന് ഈടാക്കിയ തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ അനുവദിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്.
കേസ് സംസ്ഥാന സർക്കാരിന് ഏകദേശം 1200 കോടി രൂപയുടെ ബാധ്യത ഉണ്ടാക്കുന്ന സാഹചര്യത്തിലായിരുന്നു ഹൈക്കോടതി വിധി. 2021ൽ പിണറായി വിജയൻ സർക്കാർ പാസാക്കിയ കേരള ധാതു അവകാശ നിയമം ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
നിയമത്തിന്റെ അടിസ്ഥാനത്തിൽ ഭൂ ഉടമകളിൽ നിന്ന് ഈടാക്കിയ റോയൽറ്റി തിരികെ നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി ഇടപെട്ടത്.
ഹൈക്കോടതി വിധി സ്റ്റേ ചെയ്തതോടെ ഭൂ ഉടമകളിൽ നിന്ന് ഈടാക്കിയ തുക തിരികെ നൽകേണ്ട സാഹചര്യം നിലവിൽ ഒഴിവായി. കേസിൽ സുപ്രീംകോടതിയുടെ തുടർനടപടികൾ നിർണായകമാകും.
