Home Kerala‘വ്യാജ പ്രചാരണം നടത്തിയവർ ഇപ്പോൾ പിതൃത്വം ഏറ്റെടുക്കുന്നു’; പത്മാകഫേ ഉദ്ഘാടനത്തിൽ ഗണേഷ് കുമാറിന്റെ വിമർശനം

‘വ്യാജ പ്രചാരണം നടത്തിയവർ ഇപ്പോൾ പിതൃത്വം ഏറ്റെടുക്കുന്നു’; പത്മാകഫേ ഉദ്ഘാടനത്തിൽ ഗണേഷ് കുമാറിന്റെ വിമർശനം

by news_desk1
0 comments

കൊല്ലം: “വ്യാജ പ്രചാരണം നടത്തിയവർക്ക് ഇപ്പോൾ യാതൊരു ലജ്ജയുമില്ല”; പുനലൂരിൽ ഇന്ന് നടക്കുന്ന എൻഎസ്എസിന്റെ പത്മാകഫേ ഉദ്ഘാടനത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ. താൻ നേതൃത്വം നൽകിയാണ് പത്മാകഫേ സജ്ജമാക്കിയതെന്നും, തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയവർ ഇപ്പോൾ യാതൊരു ലജ്ജയുമില്ലാതെ കഫെയുടെ പിതൃത്വം ഏറ്റെടുക്കുകയാണെന്നും ഗണേഷ് കുമാർ ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. പത്മാകഫേയുടെ ഉദ്ഘാടന വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഭിമാനബോധത്തോടെ ആശംസകൾ നേരുന്നതായും ഗണേഷ് കുമാർ വ്യക്തമാക്കി. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരാണ് ഇന്ന് പത്മാകഫേ ഉദ്ഘാടനം ചെയ്യുന്നത്.

പത്മാകഫേയുടെ നിർമാണവുമായി ബന്ധപ്പെട്ട് നേരത്തെ കെ.ബി. ഗണേഷ് കുമാറിനെതിരെ അഴിമതി ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയുണ്ടായ തർക്കങ്ങളും കൂട്ടരാജിയുമാണ് ഗണേഷ് കുമാർ പ്രസിഡന്റായിരുന്ന പത്തനാപുരം താലൂക്ക് യൂണിയൻ പിരിച്ചുവിടുന്നതിലേക്ക് നയിച്ചത്. ഇതോടെ ഗണേഷ് കുമാറും ജി. സുകുമാരൻ നായരും തമ്മിലുള്ള പരസ്യപോരും ശക്തമായി.

അതേസമയം, പത്മാകഫേ യാഥാർഥ്യമാക്കിയത് കെ.ബി. ഗണേഷ് കുമാറാണെന്ന് അവകാശപ്പെട്ടുള്ള ഫ്ലക്സ് ബോർഡുകളും കഴിഞ്ഞ ദിവസങ്ങളിൽ വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പത്തനാപുരം താലൂക്ക് യൂണിയൻ പരിധിയിലെ വിവിധ സ്ഥലങ്ങളിലാണ് ഗണേഷ് കുമാറിന് അഭിവാദ്യം അർപ്പിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്.

പത്മാകഫേയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഗണേഷ് കുമാർ വീണ്ടും പരസ്യമായി വിമർശനം ഉന്നയിച്ചതോടെ എൻഎസ്എസ് നേതൃത്വവുമായുള്ള തർക്കം വീണ്ടും ചർച്ചയായിരിക്കുകയാണ്.

You may also like