പാലക്കാട്: ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നടക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച തീരുമാനത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ഫൈനൽ മത്സരം പ്രമാണിച്ച് നിരവധി വിദ്യാർത്ഥികൾ അവധി വേണമെന്ന് ആവശ്യപ്പെട്ട് തന്നെ വിളിച്ചിരുന്നതായും അതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുമായും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായും വിഷയം ഗൗരവമായി ചർച്ച ചെയ്ത ശേഷമാണ് പൊതുഅവധി പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ മുഖ്യമന്ത്രി വി.ഡി. സതീശനാണ് സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്.
അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പ്രതികരിച്ചു. “ഫൈനൽ നമുക്ക് അടിച്ചുപൊളിക്കാം” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യൻ സമയം രാത്രി 12.30ന് ആരംഭിക്കുന്ന ഫൈനൽ മത്സരം വിദ്യാർത്ഥികൾക്ക് പൂർണ ആവേശത്തോടെ ആസ്വദിക്കാനും, തുടർന്ന് ഉണ്ടാകാവുന്ന യാത്രാ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുമാണ് അവധി പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ലോക ജേതാക്കളായ അർജന്റീനയും സ്പെയിനും തമ്മിലാണ് കലാശപ്പോരാട്ടം. ലിയോണൽ മെസിയും ലാമിൻ യമാലും നേർക്കുനേർ ഏറ്റുമുട്ടുന്ന ഫൈനലിനായി കേരളവും ആവേശത്തോടെ കാത്തിരിക്കുകയാണ്.

