പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്ന്ന നിലയിൽ പറന്ന സംഭവത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകി. സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ, സുരക്ഷാ ചുമതലയുള്ള എഡിജിപി എസ്. ശ്രീജിത്തിന് നിർദേശം നൽകി.
ഇന്നലെ രാവിലെ ഏകദേശം 11 മണിയോടെയാണ് തീരസുരക്ഷാ സേനയുടെ സി ജി 821 ഹെലികോപ്റ്റർ സന്നിധാനത്തിന് മുകളിൽ പറന്നത്. കൊടിമരത്തിന് ഏകദേശം അഞ്ച് മീറ്റർ ഉയരത്തിൽ വരെ ഹെലികോപ്റ്റർ എത്തിയതായി റിപ്പോർട്ടുണ്ട്. ഏകദേശം 30 സെക്കൻഡ് നേരം ഹെലികോപ്റ്റർ പ്രദേശത്ത് തുടരുകയും ചെയ്തു.
ഹെലികോപ്റ്ററിൽ നാല് പേരുണ്ടായിരുന്നുവെന്നും, അവരിൽ ഒരാൾ ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ക്ഷേത്രത്തിന് ഇത്തരത്തിൽ അടുത്ത് ഹെലികോപ്റ്റർ പറന്നതെന്ന് അധികൃതർ പറയുന്നു.
അതേസമയം, വിവിധ പ്രദേശങ്ങളിൽ നടത്തുന്ന നിരീക്ഷണ പറക്കലിന്റെ ഭാഗമായിട്ടാണ് ഹെലികോപ്റ്റർ എത്തിയതെന്ന് പ്രതിരോധ വകുപ്പിന്റെ കൊച്ചി പിആർഒ വിശദീകരിച്ചു. സംഭവത്തെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ചും വിശദമായ പരിശോധന നടക്കും.

