മുംബൈ: വിമാനാപകടത്തിന് പിന്നാലെ പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നോ എന്ന സംശയം ഉയർന്ന സാഹചര്യത്തിൽ എയർ ഇന്ത്യ വ്യാപകമായി ലഹരി പരിശോധന ആരംഭിച്ചു. അയ്യായിരത്തിലധികം പൈലറ്റുമാരിലാണ് ഡോപ് ടെസ്റ്റ് നടത്തുന്നത്. എയർ ഇന്ത്യയ്ക്ക് പുറമെ എയർ ഇന്ത്യ എക്സ്പ്രസിലും പരിശോധന തുടങ്ങി. പരിശോധനയ്ക്ക് വിധേയരാകാത്ത ജീവനക്കാരെ സർവീസിൽ നിന്ന് മാറ്റിനിർത്തുമെന്നും അധികൃതർ അറിയിച്ചു.
യാത്രക്കാരുടെ വിശ്വാസ്യതയാണ് തങ്ങളുടെ ഏറ്റവും വലിയ സമ്പത്തെന്ന് എയർ ഇന്ത്യ വൈസ് പ്രസിഡന്റ് വ്യക്തമാക്കി. അതേസമയം, ലഹരി പരിശോധന സംബന്ധിച്ച നിലവിലെ ചട്ടങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുനഃപരിശോധിച്ചേക്കും. നിലവിൽ ആകെ ക്രൂ അംഗങ്ങളിൽ 10 ശതമാനത്തിന് മാത്രമാണ് വർഷംതോറും ലഹരി പരിശോധന നടത്തുന്നത്.
ഫുക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് സർവീസ് നടത്തിയ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന വ്യാപകമാക്കിയത്.
വിമാനാപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം ശക്തമായി തുടരുകയാണ്. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അന്വേഷണ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.
