കോഴിക്കോട്: താമരശേരിയിലെ വിവാദമായ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ ഫാക്ടറി പൂട്ടാൻ ധാരണ. കമ്പനി ഉടമകളും സമരസമിതിയും നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇരുവിഭാഗങ്ങളും ധാരണാപത്രത്തിൽ ഒപ്പിട്ടു. നാട്ടുകാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാനും ധാരണയായി.
മാർച്ച് 31നകം ഫാക്ടറിയുടെ പ്രവർത്തനം അവസാനിപ്പിക്കാനാണ് ധാരണ. കമ്പനി ഉടമകളിൽനിന്ന് ഇതുസംബന്ധിച്ച് ഉറപ്പ് ലഭിച്ചതായും ധാരണാപത്രം ഒപ്പിട്ടതായും സമരസമിതി അറിയിച്ചു. കേസുകൾ പിൻവലിക്കാനും തീരുമാനമായിട്ടുണ്ട്.
ഫ്രഷ് കട്ട് ഫാക്ടറിയുടെ പ്രവർത്തനം മൂലം മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങൾ ദുരിതത്തിലായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ പ്രളയത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി കുടിവെള്ള സ്രോതസ്സുകൾ മലിനപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് നാട്ടുകാർ വീണ്ടും സമരം ആരംഭിച്ചത്.
അതേസമയം, കമ്പനി ഉടമകൾ ഹൈക്കോടതിയെ സമീപിച്ച് പ്രവർത്തനം തുടരുന്നതിനുള്ള അനുകൂല വിധി നേടിയിരുന്നു. ഹൈക്കോടതിയിൽ കേസ് തുടരുന്നതിനിടെയാണ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് ശ്രമം ആരംഭിച്ചത്.
