തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദുരിതം അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നായി പത്തനംതിട്ടയിലെ റാന്നി മാറി. പമ്പാ നദിയിലെ ജലനിരപ്പ് അതിവേഗം ഉയരുന്നതിനിടെ റാന്നി ടൗൺ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്.
റാന്നി–വടശ്ശേരിക്കര റോഡ് പൂർണമായും വെള്ളത്തിനടിയിലായതോടെ ഗതാഗതം നിലച്ചു. ടൗണിലെ നിരവധി കടകളിലും വെള്ളം കയറിയിട്ടുണ്ട്. പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.
വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകളുടെ മുകളിലത്തെ നിലകളിലും സുരക്ഷിത ഭാഗങ്ങളിലും അഭയം തേടിയവരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പമ്പയിലെ അരയാഞ്ഞിലിമണ്ണ് കോസ്‌വേയും വെള്ളത്തിനടിയിലായി.
വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് മേഖലയിൽ വെള്ളം ഉയർന്നത്. നിരവധി വീടുകളിൽ ആളുകൾ ഒറ്റപ്പെട്ട നിലയിലാണ്. വെള്ളത്തിൽ മുങ്ങിയ റാന്നി ടൗണിന്റെ ആകാശദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഒറ്റപ്പെട്ടവരെ ഡിങ്കി ബോട്ടുകൾ ഉപയോഗിച്ചാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കുന്നതിനായി അധിക ഡിങ്കി ബോട്ടുകൾ പ്രദേശത്തേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.

