രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ സ്വപ്നങ്ങളും ജീവിത പ്രതീക്ഷകളും ചുമന്നുനിൽക്കുന്ന ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി വീണ്ടും ഗുരുതരമായ ചോദ്യചിഹ്നങ്ങളുടെ നടുവിലാണ്. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കേണ്ടിവന്ന സാഹചര്യം ഒരു സാധാരണ ഭരണപരമായ വീഴ്ചയായി കാണാനാവില്ല. അത് രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിനേറ്റ വലിയ ധാർമ്മിക പരാജയമാണ്. പരീക്ഷ എഴുതാൻ വർഷങ്ങളോളം രാവും പകലും കഠിനാധ്വാനം ചെയ്ത വിദ്യാർഥികളുടെ ജീവിതത്തിന്മേൽ വീണ കൊടിയ ആഘാതമാണിത്.
മെയ് മൂന്നിന് നടന്ന പരീക്ഷയുമായി ബന്ധപ്പെട്ട് പ്രചരിച്ച മാതൃക ചോദ്യപേപ്പറിൽ യഥാർഥ ചോദ്യപേപ്പറിലെ 135 ചോദ്യങ്ങൾ ഉൾപ്പെട്ടിരുന്നുവെന്ന കണ്ടെത്തൽ അത്യന്തം ഞെട്ടിപ്പിക്കുന്നതാണ്. ഇത് വെറും അഭ്യൂഹമല്ല, സംഘടിതമായ ചതിയും വിദ്യാഭ്യാസ മാഫിയയുടെ ആഴത്തിലുള്ള ഇടപെടലും ഉണ്ടെന്നതിന് തെളിവാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് 89 ചോദ്യപേപ്പറുകൾ ചോർന്നതും 48 തവണ പരീക്ഷകൾ വീണ്ടും നടത്തേണ്ടിവന്നതും സ്ഥിതിയുടെ ഗൗരവം വ്യക്തമാക്കുന്നു. അതിനാൽ ഇപ്പോഴുണ്ടായ സംഭവം ഒറ്റപ്പെട്ടതോ യാദൃശ്ചികമോ അല്ല; തുടർച്ചയായി ചീഞ്ഞുകൊണ്ടിരിക്കുന്ന ഒരു സംവിധാനത്തിന്റെ തുറന്നുകാണിച്ച മുഖമാണ്. ഒരു മെഡിക്കൽ സീറ്റ് നേടുക എന്നത് അനേകം കുടുംബങ്ങളുടെ ജീവിതസ്വപ്നമാണ്.
അതിനായി വിദ്യാർത്ഥികൾ ചെറുപ്പം മുതൽ അനുഭവിക്കുന്ന സമ്മർദ്ദം ചെറുതല്ല. കോടികൾ ചെലവഴിച്ച് കോച്ചിംഗ് സെന്ററുകളിൽ പഠിക്കുന്നവരും, സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും സ്വപ്നം കൈവിടാതെ പോരാടുന്ന സാധാരണ കുടുംബങ്ങളിലെ കുട്ടികളും ഒരുപോലെ ഈ മത്സരരംഗത്തുണ്ട്. പലരും ഉറക്കമില്ലാത്ത രാത്രികളും സാമൂഹിക ജീവിതം ഉപേക്ഷിച്ച ദിനങ്ങളും മാനസിക സമ്മർദ്ദങ്ങളും സഹിച്ചാണ് പരീക്ഷ ഹാളിലേക്ക് എത്തുന്നത്. അത്തരത്തിൽ സ്വന്തം ഭാവിയെ ഒരു പരീക്ഷയുടെ ഫലവുമായി ബന്ധിപ്പിച്ച വിദ്യാർത്ഥികൾക്ക്, ‘ചോദ്യപേപ്പർ ചോർന്നു’, ‘പരീക്ഷ റദ്ദാക്കി’, ‘വീണ്ടും പരീക്ഷ’ എന്ന വാർത്തകൾ കേൾക്കേണ്ടിവരുന്നത് എത്രമാത്രം മാനസിക ആഘാതമാണെന്ന് ഭരണകൂടം മനസ്സിലാക്കണം. ഇവിടെ തകർന്നുപോകുന്നത് ഒരു പരീക്ഷ മാത്രം അല്ല; വിദ്യാർത്ഥികളുടെ ആത്മവിശ്വാസവും രാജ്യത്തിന്റെ വിദ്യാഭ്യാസ വിശ്വാസ്യതയും കൂടിയാണ്.
കഠിനാധ്വാനം ചെയ്തവർക്കും കള്ളവഴികൾ തേടിയവർക്കും ഒരേ ഫലം ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോൾ യുവതലമുറയ്ക്ക് സമൂഹം നൽകുന്ന സന്ദേശം അതീവ അപകടകരമാണ്. ‘അധ്വാനം കൊണ്ട് മാത്രം മുന്നേറാനാവില്ല’ എന്ന നിരാശാജനകമായ ചിന്ത വിദ്യാർഥികളിൽ വേരൂന്നുന്നത് ജനാധിപത്യ സമൂഹത്തിന് തന്നെ ഭീഷണിയാണ്. ഇതിൽ കേന്ദ്രസർക്കാരിനും പരീക്ഷാ ഏജൻസികൾക്കും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. നിരന്തരം പരാതികൾ ഉയർന്നിട്ടും, പരീക്ഷാ സുരക്ഷയെക്കുറിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ചിട്ടും ശക്തമായ ഇടപെടലുകൾ ഉണ്ടാകാത്തത് ഗുരുതരമായ അനാസ്ഥയാണ്. പരീക്ഷാ സംവിധാനത്തെ നിയന്ത്രിക്കുന്നവർ സാങ്കേതികവിദ്യയും ഡിജിറ്റൽ സുരക്ഷയും നിരന്തരം പുകഴ്ത്തുമ്പോൾ, ചോദ്യപേപ്പറുകൾ സോഷ്യൽ മീഡിയയിലും എൻക്രിപ്റ്റഡ് പ്ലാറ്റ്ഫോമുകളിലും വിലപേശപ്പെടുന്നത് ഭരണകൂടത്തിന്റെ പരാജയം തന്നെയാണ്. ഇത് രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കപ്പുറമുള്ള വിഷയമാണ്.
ഒരു തലമുറയുടെ ഭാവിയാണ് ഇവിടെ പന്താടപ്പെടുന്നത്. പ്രതിഷേധവുമായി ഇറങ്ങുന്ന വിദ്യാർത്ഥികളെയും സംഘടനകളെയും അടിച്ചമർത്താൻ കാണിക്കുന്ന വേഗതയുടെ പത്തിൽ ഒന്ന് പോലും വിദ്യാഭ്യാസ മേഖലയിലെ അഴിമതി തടയാൻ കാണിക്കാത്തത് വേദനാജനകമാണ്. കുറ്റക്കാരെ കണ്ടെത്തി കർശനമായി ശിക്ഷിക്കാതെ, മുഖം രക്ഷിക്കാനുള്ള താൽക്കാലിക പ്രഖ്യാപനങ്ങളിലൂടെ ഈ വിഷയത്തെ മറികടക്കാൻ ശ്രമിച്ചാൽ ജനങ്ങളുടെ വിശ്വാസം പൂർണമായും തകർന്നുപോകും. ഇനി നടക്കാനിരിക്കുന്ന പരീക്ഷകളെങ്കിലും പൂർണ സുതാര്യതയോടെയും സുരക്ഷയോടെയും നടത്തേണ്ടത് കേന്ദ്രസർക്കാരിന്റെ കടമയാണ്. ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ നിന്ന് വിതരണം വരെയുള്ള എല്ലാ ഘട്ടങ്ങളും സ്വതന്ത്രവും വിശ്വസനീയവുമായ നിരീക്ഷണ സംവിധാനങ്ങൾക്ക് കീഴിൽ കൊണ്ടുവരണം.
പരീക്ഷാ മാഫിയകളെ സംരക്ഷിക്കുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ ബന്ധങ്ങൾ തകർക്കാതെ ഇത്തരം കുറ്റകൃത്യങ്ങൾ അവസാനിക്കില്ല. വിദ്യാഭ്യാസം ഒരു വ്യാപാരമല്ല; അത് ഒരു രാജ്യത്തിന്റെ ഭാവിയെ നിർമിക്കുന്ന അടിത്തറയാണ്. ആ അടിത്തറയിൽ ചതിയും അഴിമതിയും നിറയുമ്പോൾ തകരുന്നത് കെട്ടിടമല്ല, ഒരു തലമുറയുടെ പ്രതീക്ഷകളാണ്. നീറ്റ് വിവാദം അതിന്റെ ഏറ്റവും അപകടകരമായ ഓർമ്മപ്പെടുത്തലാണ്.

