Home Nationalഅയോധ്യ സംഭാവനക്കൊള്ള: മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി എസ്‌ഐടി പുനഃസംഘടനം; സുപ്രീംകോടതിയിൽ 27ന് റിപ്പോർട്ട്

അയോധ്യ സംഭാവനക്കൊള്ള: മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി എസ്‌ഐടി പുനഃസംഘടനം; സുപ്രീംകോടതിയിൽ 27ന് റിപ്പോർട്ട്

by news_desk1
0 comments

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) പുനഃസംഘടിപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പുതിയ അന്വേഷണസംഘം രൂപീകരിച്ചത്.

ലഖ്നൗ റേഞ്ച് ഐജി കിരൺ എസ്, അയോധ്യ റേഞ്ച് ഡിഐജി സോമൻ വർമ്മ, അയോധ്യ എസ്‌എസ്‌പി ഡോ. ഗൗരവ് ഗ്രോവർ എന്നിവരാണ് പുതിയ എസ്‌ഐടിയിലെ അംഗങ്ങൾ. പുനഃസംഘടിപ്പിച്ച സംഘം ജൂലൈ 27ന് സുപ്രീംകോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കും.

നേരത്തെ ലഖ്നൗ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ധനകാര്യ സ്പെഷ്യൽ സെക്രട്ടറി നീൽ രത്തൻ കുമാർ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലെ അംഗങ്ങൾ. ജൂലൈ 13ന് ഹർജി പരിഗണിക്കവെ, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ എസ്‌ഐടി പുനഃസംഘടിപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് നിർദേശിച്ചത്.

മോഷണവുമായി ബന്ധപ്പെട്ട ക്രിമിനൽ അന്വേഷണവും സാങ്കേതിക പരിശോധനയും കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വമാണ് ആവശ്യമായതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ജൂലൈ 27ന് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.

അതേസമയം, പുതിയ എസ്‌ഐടിയുടെ നേതൃത്വത്തിൽ അന്വേഷണം ഇതിനോടകം ആരംഭിച്ചതായാണ് വിവരം. നേരത്തെ സിസിടിവി ദൃശ്യങ്ങൾ, സംഭാവന രജിസ്റ്റർ, പണം എണ്ണുന്ന നടപടിക്രമങ്ങൾ, സാമ്പത്തിക രേഖകൾ എന്നിവ സംഘം വിശദമായി പരിശോധിച്ചിരുന്നു. ക്ഷേത്രത്തിലെ നിരവധി ജീവനക്കാരെ ചോദ്യംചെയ്ത അന്വേഷണസംഘം, കാണിക്ക എണ്ണുന്നതിലും നിക്ഷേപിക്കുന്നതിലും ക്രമക്കേടുകൾ കണ്ടെത്തിയതായി പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്യുകയും, ഇയാളിൽ നിന്ന് പണം, വാഹനങ്ങൾ, നിക്ഷേപ രേഖകൾ, മറ്റ് ആസ്തികൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

You may also like