ദില്ലി: യുക്രെയ്നിലെ ഒഡേസ തീരത്ത് ചരക്കുകപ്പലിന് നേരെ റഷ്യൻ ആക്രമണം. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരനുൾപ്പെടെ 10 നാവികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കാസർകോട് വെള്ളരിക്കുണ്ട് എ.കെ.ജി നഗർ സ്വദേശി അഖിൽ ജോയൻ (26) ആണ് മരിച്ചത്.
ഗോൾഡൻ ലിയോ എന്ന ചരക്കുകപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യൻ, സിറിയൻ നാവികരാണ് കപ്പലിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഭക്ഷ്യധാന്യങ്ങൾ നിറച്ച കപ്പലിനുനേരെയാണ് ആക്രമണമുണ്ടായത്.
യുക്രെയ്ൻ നാവികസേനയുടെ വിവരമനുസരിച്ച്, ആക്രമണത്തിന് ശേഷം എട്ട് പേരെ രക്ഷപ്പെടുത്തി. ആകെ 17 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിന് പുറമേ യുക്രെയ്ൻ സ്വദേശിയായ ഒരു പൈലറ്റും കൊല്ലപ്പെട്ടു.
ജൂലൈ 20ന് ശേഷം കരിങ്കടലിൽ ഏഴ് കപ്പലുകൾ ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. സമീപ ദിവസങ്ങളിൽ റഷ്യൻ നഗരങ്ങൾ ലക്ഷ്യമിട്ട് യുക്രെയ്ൻ ശക്തമായ ആക്രമണങ്ങൾ നടത്തിയിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
