തൃശൂർ: കുന്ദംകുളത്തിന് സമീപം തെക്കേപ്പുറം മക്കാലിക്കാവ് ഭഗവതിക്ഷേത്രത്തിൽ വൻ മോഷണം. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ഏകദേശം 15 കിലോ ഭാരമുള്ള പഞ്ചലോഹ വിഗ്രഹവും വെള്ളി ശംഖുമാണ് മോഷണം പോയത്. പുലർച്ചെ പൂജാരിമാർ ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.
തുടർന്ന് പൂജാരിമാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാവ് വിഗ്രഹത്തിൽ പട്ട് ചുറ്റിയ ശേഷമാണ് അത് കടത്തിക്കൊണ്ടുപോകുന്നതെന്ന് വ്യക്തമായി. മുഖംമൂടി ധരിച്ചാണ് മോഷ്ടാവ് എത്തിയിരുന്നത്.
ഏകദേശം 15 കിലോഗ്രാം ഭാരമുള്ള മോഷണം പോയ പഞ്ചലോഹ വിഗ്രഹത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.
സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം സമീപത്തെ മറ്റ് രണ്ട് ക്ഷേത്രങ്ങളിലും മോഷണം നടന്നിരുന്നു. ഈ മോഷണങ്ങൾക്ക് പിന്നിലും ഒരേ വ്യക്തിയാണോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
