ബെംഗളൂരു: മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ച് കത്തിനശിച്ച സംഭവത്തിൽ വഴിത്തിരിവ്. ഷോർട്ട് സർക്യൂട്ടല്ല, മനഃപൂർവം തീയിട്ടതാണെന്നാണ് റെയിൽവേ പൊലീസിന്റെ കണ്ടെത്തൽ. നാസിക് സ്വദേശിയായ രവി ബോറാക്കാണ് കോച്ചിന് തീയിട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ലഹരിക്ക് അടിമയായ ഇയാൾ ലഹരി ഉപയോഗിച്ച ശേഷമാണ് കൃത്യം നടത്തിയതെന്നാണ് റെയിൽവേ പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30ഓടെയാണ് സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന് സമീപം നിർത്തിയിട്ടിരുന്ന കോച്ചിൽ തീപിടിത്തമുണ്ടായത്.
തീ അതിവേഗം ആളിപ്പടർന്നതോടെ കോച്ച് പൂർണമായും കത്തിനശിച്ചു. തുടക്കത്തിൽ ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നായിരുന്നു സംശയം. എന്നാൽ റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മനഃപൂർവമുള്ള തീവെപ്പാണെന്ന നിഗമനത്തിലേക്ക് എത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ റെയിൽവേ പൊലീസ് അന്വേഷിച്ചുവരികയാണ്.
