ഡൽഹി: ജന്തർമന്തറിൽ നടക്കുന്ന സിജെപി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾ പങ്കെടുക്കരുതെന്ന് കർശന നിർദേശവുമായി ഡൽഹി സർവകലാശാല. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് സർവകലാശാല മുന്നറിയിപ്പ് നൽകി.
വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നിർദേശം നൽകിയതെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്തതായി കണ്ടെത്തിയാൽ അത് വിദ്യാർഥികളുടെ അക്കാദമിക് കാര്യങ്ങളെയും പ്രതികൂലമായി ബാധിക്കാമെന്നും അറിയിപ്പിൽ പറയുന്നു.
വിദ്യാർഥികൾക്ക് മാത്രമല്ല, അധ്യാപകർക്കും സമരങ്ങളിൽ പങ്കെടുക്കാൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അക്കാദമിക് പ്രവർത്തനങ്ങൾ തടസപ്പെടാതിരിക്കാനാണ് നടപടി സ്വീകരിച്ചതെന്ന് സർവകലാശാല പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
നിയമവിരുദ്ധ കൂട്ടായ്മകളിൽ പങ്കെടുക്കുന്നവർക്കെതിരെ നിയമപരമായ നടപടികൾ ഉണ്ടായേക്കാമെന്നും സർക്കുലറിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, ജന്തർമന്തറിൽ യുവാക്കളുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്. പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ എയർപോർട്ടിലേക്കും മെട്രോ സ്റ്റേഷനുകളിലേക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇൻ്റർനെറ്റ് വിച്ഛേദനവും തുടരുന്നതിനാൽ ഡിജിറ്റൽ ആശയവിനിമയവും തടസപ്പെട്ടിരിക്കുകയാണ്.
